Tuesday, November 2, 2010

സഭാമക്കള്‍ മാതൃകാപരമായ രാഷ്ട്രീയ പ്രതിബദ്ധത പുലര്‍ത്തണം


ഈശോമിശിഹായില്‍ പ്രിയപ്പെട്ട സഹോദരീസഹോദരന്‍മാരേ,

പഞ്ചായത്തു തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു. വിജയാപജയങ്ങളെക്കുറിച്ച്‌ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സമൂഹവും വിലയിരുത്തലുകള്‍ നടത്തുകയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. പലപ്പോഴും സ്വയം നീതീകരണത്തിണ്റ്റെയും പരസ്പര കുറ്റാരോപണത്തിണ്റ്റെയും ശൈലിയാണ്‌ മിക്കവരും സ്വീകരിക്കുന്നത്‌. മതവും സഭയുമൊക്കെ രാഷ്ട്രീയത്തില്‍ അനധികൃതമായി ഇടപെടുന്നു എന്ന ആക്ഷേപം ആവര്‍ത്തിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ സഭയുടെ നിലപാടെന്തെന്ന്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എങ്കിലും പുതിയ തദ്ദേശീയ സ്വയംഭരണം വന്നിരിക്കുന്ന സാഹചര്യത്തില്‍, ഭരണത്തില്‍ പങ്കാളികളാകാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സഭാമക്കളെ അവരുടെ കടമകളെയും അവകാശങ്ങളെയും സംബന്ധിച്ച്‌ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.


രാഷ്ട്രീയ പ്രവര്‍ത്തനം സഭാമക്കള്‍ക്കു വര്‍ജ്ജ്യമല്ലെന്നു മാത്രമല്ല, ഉത്തമവും മാതൃകാപരവുമായ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍വ്വഹിക്കാന്‍ അവര്‍ കടപ്പെട്ടവരുമാണ്‌. ഉത്തമമായ രാഷ്ട്രീയ പ്രവര്‍ത്തനം ഉദാത്തമായ രാജ്യസേവനം തന്നെയാണ്‌. പ്രതിബദ്ധതയോടെ രാജ്യത്തെ സേവിക്കാനുള്ള അംഗീകാരവും ആഹ്വാനവുമാണ്‌ തെരഞ്ഞെടുപ്പു വിജയം. ഇപ്രകാരം, ജനത്തിണ്റ്റെ അംഗീകാരം ലഭിച്ചിരിക്കുന്ന എല്ലാ സഭാമക്കളെയും ഞാന്‍ അഭിനന്ദിക്കുകയും പൊതുനന്‍മയ്ക്കായി നിങ്ങളുടെ കഴിവുകളും സാഹചര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

വിശ്വാസികള്‍ എന്ന നിലയില്‍ രാഷ്ട്രീയത്തിലും ഭരണരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
പൊതുജനനന്‍മയാണ്‌ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഭരണാധികാരികളും ലക്ഷ്യം വയ്ക്കേണ്ടത്‌; തണ്റ്റെയും തണ്റ്റെ രാഷ്ട്രീയകക്ഷിയുടെയും താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യംവച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഉത്തമനായ ഒരു രാഷ്ട്രീയക്കാരണ്റ്റെ ശൈലിയല്ല. ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം തണ്റ്റെ വിശ്വാസം ഒളിച്ചുവച്ചോ, അവഗണിച്ചോ അഥവാ വിശ്വാസത്തിനു വിരുദ്ധമായ നിലപാടു സ്വീകരിച്ചുകൊണ്ടോ മാത്രമേ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. സ്വന്തം മതവിശ്വാസത്തോട്‌ വിശ്വസ്തത പുലര്‍ത്തിക്കൊണ്ടുതന്നെ സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കണം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിരിക്കുന്ന കാര്യമാണിത്‌. മതസ്വാതന്ത്യ്രം ഉറപ്പു നല്‍കിയിരിക്കുന്ന ഒരു ഭരണഘടനയ്ക്ക്‌ വിധേയമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഏതൊരു പൌരനും തണ്റ്റെ മതവിശ്വാസം ഒരു തടസ്സമായി കാണാന്‍ പാടില്ല. മറിച്ച്‌, ഏതൊരു പൌരണ്റ്റെയും മതസ്വാതന്ത്യ്രം സംരക്ഷിക്കാനുള്ള ചുമതല മതേതരത്വം ഭരണഘടനയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാരതത്തിനുണ്ട്‌.

ഒരു വിശ്വസ്തമതവിശ്വാസി ശാശ്വതമായ പല മൂല്യങ്ങളും മതത്തില്‍നിന്ന്‌ സ്വാംശീകരിച്ചിട്ടുണ്ടാവും. അവയൊക്കെ തണ്റ്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുകയും കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഉദാഹരണത്തിന്‌, കത്തോലിക്കാവിശ്വാസം ഏറ്റവും അധികം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൂല്യമാണ്‌ ജീവന്‍. എല്ലായിടത്തും ജീവന്‍ അഭംഗുരം സംരക്ഷിക്കപ്പെടണം എന്നുള്ള സഭയുടെ പ്രമാണം പാലിക്കപ്പെടുകയാണെങ്കില്‍ ലോകമെങ്ങും യഥാര്‍ത്ഥ സമാധാനവും നീതിയും പുലരും.

നീതി, സ്നേഹം, സാഹോദര്യം, സേവനം തുടങ്ങിയ മൂല്യങ്ങളാണ്‌ മതവിശ്വാസം വ്യക്തികള്‍ക്കും സമൂഹത്തിനും പ്രദാനം ചെയ്യുന്നത്‌. ഇവയൊക്കെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും ഭരണതലങ്ങളിലും സ്വാധീനം ചെലുത്തിയാല്‍ രാജ്യത്ത്‌ ക്ഷേമവും ഐശ്വര്യവുമായിരിക്കും കളിയാടുക. രാഷ്ട്രീയാധികാരമുപയോഗിച്ച്‌ ഏതെങ്കിലും മതവിശ്വാസം അടിച്ചേല്‍പിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ പാടില്ല. മതത്തിണ്റ്റെ പേരില്‍ ഭരണകൂടം യാതൊരു വിവേചനവും പുലര്‍ത്തരുത്‌. മറിച്ച്‌ ചെയ്യുമ്പോഴാണ്‌ അനധികൃതമായി മതം രാഷ്ട്രീയത്തിലും രാഷ്ട്രം മതത്തിലും ഇടപെടുന്നതെന്നു പറയുന്നത്‌. രാഷ്ട്രീയ പ്രവര്‍ത്തകരായ സഭാമക്കള്‍ സഭയുടെ ഈ കാഴ്ചപ്പാട്‌ മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍.

കത്തോലിക്കാവിശ്വാസത്തിനു ചേര്‍ന്ന മൂല്യബോധം സഭയുടെ മക്കള്‍ ആര്‍ജ്ജിക്കണം. അങ്ങനെയുള്ളവര്‍ സജീവരാഷ്ട്രീയത്തില്‍ കടന്നുവരണം. സ്വാര്‍ത്ഥത, ധനമോഹം, ചൂഷണം, അധാര്‍മ്മികത തുടങ്ങിയ തിന്‍മകള്‍ക്കടിമപ്പെടാതിരിക്കണമെങ്കില്‍, മൌലികമായ സത്യങ്ങളിലും ധാര്‍മ്മിക തത്വങ്ങളിലും അധിഷ്ഠിതമായ പരിശീലനവും രൂപീകരണവും സിദ്ധിച്ചിരിക്കണം. രാഷ്ട്രീയ സേവനത്തിലൂടെ രാജ്യത്തിണ്റ്റെ സ്ഥായിയായ നന്‍മ ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും ഒരുങ്ങിവേണം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍. അങ്ങനെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഉല്‍ക്കൃഷ്ടമായ ഒരു ദൈവവിളിതന്നെയാണ്‌. അവര്‍ താല്‍ക്കാലികമായ ലാഭനഷ്ടങ്ങള്‍ പരിഗണിക്കാതെ ത്യാഗമനോഭാവത്തോടെ സേവനതല്‍പരരായിരിക്കും. വിനയത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി സഭാമക്കള്‍ രാജ്യസേവനത്തിന്‌ തയ്യാറാകണം.

മതവും രാഷ്ട്രവും തമ്മില്‍ ഇത്തരത്തില്‍ പക്വവും യുക്തിഭദ്രവുമായ ബന്ധമാണ്‌ വേണ്ടത്‌. മതവിശ്വാസം അന്ധമായാല്‍ അതിണ്റ്റെ പ്രസക്തി നഷ്ടപ്പെടും. മതതീവ്രവാദമൊക്കെ അങ്ങനെ രൂപംകൊള്ളുന്നതാണ്‌. അതുപോലെതന്നെ രാഷ്ട്രത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ ധാര്‍മ്മികത നഷ്ടപ്പെടുമ്പോള്‍ മതവും വിശ്വാസവുമൊക്കെ ശത്രുപാളയത്തിലാണെന്ന്‌ തോന്നിപ്പോകും.

ഇവ രണ്ടും സംഭവിക്കാതെ, മതത്തിന്‌ പൊതുജീവിതത്തിലുള്ള നിയമാനുസൃത പങ്ക്‌ ആദരിക്കപ്പെടണം. മതവും രാഷ്ട്രവും പരസ്പര പൂരകമായി പൊതുജനക്ഷേമം ലക്ഷ്യംവച്ച്‌ സഹകരിക്കണം. ആഴമായ ആശയവിനിമയം മതവും രാഷ്ട്രവുംതമ്മില്‍ തുടര്‍ന്നുകൊണ്ടിരിക്കണം. നല്ലൊരു സംസ്കാരത്തെ അതു രൂപപ്പെടുത്തും.

ഇപ്രകാരം ഉത്തമബോദ്ധ്യത്തോടെ, ശക്തമായ ധാര്‍മ്മിക അടിത്തറയില്‍ നിലയുറപ്പിച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിക്കാനും നേതൃത്വം കൊടുക്കാനും കഴിവുള്ളവരെ രാജ്യത്തിന്‌ ആവശ്യമുണ്ട്‌. മഹത്തായ രാജ്യസേവനത്തിന്‌ നിങ്ങളെത്തന്നെ സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട നിങ്ങളോട്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും നേതൃത്വവും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത്‌ ഏവര്‍ക്കും മാതൃകയും പ്രചോദനവുമാകട്ടെ. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായിരുന്നു എന്ന്‌ തെളിയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ. സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി പൊതുനന്‍മയ്ക്ക്‌ മുന്‍ഗണന കൊടുത്തുകൊണ്ട്‌ പക്വമായ, സുസമ്മതമായ നേതൃത്വം നിങ്ങളില്‍നിന്ന്‌ സഭ പ്രതീക്ഷിക്കുന്നു. സഭയുടെയും രാഷ്ട്രത്തിണ്റ്റെയും ഉടയവനായ ദൈവം നിങ്ങളേവരെയും ആശീര്‍വ്വദിച്ചനുഗ്രഹിക്കട്ടെ.

ആര്‍ച്ചുബിഷപ്പ്‌ ജോസഫ്‌ പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത

2 comments:

  1. Very nice message to the elected representatives.Actually rligion has a grat role to play in politics. Religion supplies the moral principles to politics. 'politics without principles' is one of several evils pointed out by the Father of our nation.

    ReplyDelete
  2. Graceful message worth emulating..Thre is a report on Farmer suicides and roman catholics are more victims.

    Please see the link;
    http://issuu.com/francier/docs/jananeethi_report_-wayand_suicides_a_psycho_social

    ReplyDelete